May 12, 2009

തുകല്‍പ്പന്തിന്‍റെ തുന്നിക്കെട്ടായ കാലം - എന്‍റെ ക്രിക്കറ്റ് കാലം

എന്നെ ക്രിക്കറ്റിന്‍റെ വഴിയിലേയ്ക്ക് തിരിച്ചു വിട്ടത് അച്ഛനും ചേട്ടനുമാണെന്ന് നിസ്സംശയം പറയാം. വെറുതെ ഒരു നേരമ്പോക്കായി തുടങ്ങുകയും പിന്നീട് ഗൌരവപൂര്‍ണ്ണവുമായി വളരുകയുമായിരുന്നു ക്രിക്കറ്റിന്‍റെ വിത്ത്. ക്രിക്കറ്റ് ഒരൊറ്റപ്പനയായിരുന്നില്ല അതിന് ആലിനെപ്പോലെ വളരുന്ന പ്രകൃതമായിരുന്നു ഉണ്ടായിരുന്നത്.

ഞാന്‍ രണ്ടിലായിരുന്ന കാലത്ത് ഒരു ശമ്പളദിനത്തില്‍ അച്ഛന്‍ കളിക്കാന്‍ വേണ്ടതെല്ലാം മേടിച്ചുകൊണ്ടുവന്നു. ഒരു വെളുത്ത പയനിയര്‍ ബാറ്റ്, നാല് കൂര്‍മ്മുനയുള്ള സ്റ്റമ്പുകള്‍, ഒരു കോര്‍ക്ക് ബാള്‍, ഒരു റബ്ബര്‍ ബാള്‍, പിന്നെ ശരിക്കുമൊരു ക്രിക്കറ്റ്ബാള്‍, ബെയില്‍സ്...... അന്നാണ് ഞാന്‍ അവയൊക്കെ ആദ്യമായി കാണുന്നതു തന്നെ. ഞാന്‍ മുമ്പൊരിക്കലും ക്രിക്കറ്റുകളി കണ്ടിരുന്നില്ല. ആദ്യ ഗുരുവും വഴികാട്ടിയും ചേട്ടനായിരുന്നു. ചേട്ടന്‍ ബൌള്‍ ചെയ്തപ്പോള്‍ അച്ഛന്‍ ക്ലീന്‍ ബൌള്‍ഡാവുന്നതു കണ്ടതോടെ ആരാധന മൂത്തു; ഭയങ്കരന്‍ തന്നെ! ചേട്ടന്‍ പറയുന്നതു പോലെ കളിക്കുക എന്നതായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്ന കാര്യം. എന്നും ചേട്ടന്‍ കളിക്കാര്യത്തില്‍ ഒരു നിതാന്ത സ്വാധീനമായിരുന്നു.

പഴയ വീട്ടിലെ മുപ്പതുവാര നീണ്ട പടിഞ്ഞാറേ വശത്തെ മുറ്റമായിരുന്നു 19 വയസ്സുവരെ എന്‍റെ പ്രധാന പരിശീലന കേന്ദ്രം. മറ്റൊരിടത്തും അത്രയും ഏകാഗ്രമായി കളിച്ചിട്ടില്ല.

തത്തമംഗലം എസ് എം എച്ച് എസ് സ്കൂളിലായിരുന്നു ആദ്യമായൊരു ടൂര്‍ണ്ണമെന്‍റില്‍ അരങ്ങേറിയത്. അന്ന് ഞാന്‍ നല്ലൊരു ഫീല്‍ഡറാണ് എന്ന തോന്നലുണ്ടായപ്പോള്‍ ചേട്ടന്‍ അടുത്തു വന്ന് ശട്ടം കെട്ടി:- വീണ് പിടിക്കുക! ചേട്ടനെന്നിട്ട് മറ്റേത്തലയ്ക്കലേക്ക് പോയി. വീഴേണ്ടാതൊരു പന്ത് ഉരുണ്ടുവീണ് പിടിച്ചു. മൈതാനത്ത് കരഘോഷമുണ്ടായി, മദ്യപിച്ച ഒരാള്‍ വന്ന് കൈതന്നിട്ടു പോയി. അപ്പോള്‍ ആ പകല്‍ നേരത്ത് ഞാന്‍ നക്ഷത്രങ്ങളെ എണ്ണുകയായിരുന്നു. അന്നത്തെ ആ തലയിടിക്കലിനു ശേഷം ആവശ്യമില്ലാത്ത ഒരു പന്തും ഞാന്‍ വീണ് പിടിച്ചിട്ടില്ല. ‘ഉവുംഗേലമ’ എന്ന മാന്ത്രിക വൃക്ഷം തേടി മൃഗങ്ങളായ മൃഗങ്ങളൊക്കെ മലകയറിയതും ഇറങ്ങുമ്പോള്‍ ചിതല്‍പുറ്റില്‍ തലയിടിച്ച് പേര് മറന്നുപോയതുമായ കഥ ഇന്നും ഞാന്‍ വായിക്കുന്നത് അന്ന് പന്ത് വീണ് പിടിച്ചതിന്‍റെ അനുഭവ വെളിച്ചത്തിലാണ്.

പാഠശാലയില്‍ ഏഴാം ക്ലാസുകാരനായിരുന്ന ഞാന്‍ കോര്‍ക്ക് ബാളില്‍ പാഡില്ലാതെ വേദനകളേറ്റുവാങ്ങി നോട്ടൌട്ടായി നിന്നതിന് പത്താം ക്ലാസുകാര്‍ മാത്രമുള്ള സ്കൂള്‍ ടീമില്‍ എനിക്കും ഇടം കിട്ടി. എന്‍റെ ആദ്യ ക്യാപ്റ്റന്‍ വിനു ചന്ദ്രനായിരുന്നു. ക്രിക്കറ്റ് ബാളില്‍ ആദ്യമായി ആ വര്‍ഷം ഭാരത്മാതയില്‍ വെച്ച് കളിച്ചു.

കളി ഒരിക്കലും കയ്യൊഴിയാന്‍ തോന്നിയില്ല. ഒരുപാട് നേട്ടങ്ങളും നിരാശകളും പിന്‍വാങ്ങലുകളും ഉണ്ടായിട്ടുണ്ട്. 26 തികഞ്ഞ പാകതയില്‍ നിന്ന് നോക്കുമ്പോഴും കഴിഞ്ഞ കാലം ഒരു തെറ്റായി തോന്നുന്നില്ല. പക്ഷേ എന്‍റെ പരിശ്രമങ്ങള്‍ പലതും ഒരത്ഭുതമായി ഇന്ന് തോന്നുന്നുണ്ട്.

സൈക്കിളില്‍ ദിവസവും വിക്ടോറിയാ കോളേജിലേക്കും ഭാരത്മാതയിലേക്കും റെയില്‍വേ കോളനിയിലേക്കും ഒക്കെ പോയി വന്ന ക്യാമ്പ് ദിനങ്ങള്‍ മനസ്സില്‍ നിറയെ ഉണ്ട്. ആ ദിവസങ്ങളില്‍ നിലാവില്‍ പുളിമരത്തിനിടയിലേക്കും ഓട്ടിന്‍പുറത്തേയ്ക്കും എറിഞ്ഞ പന്ത് തിരിച്ചുപിടിക്കുകയും കെട്ടിത്തൂക്കിയ പന്ത് പാതിരാത്രിയില്‍ അടിക്കുകയും ഉറങ്ങുമ്പോള്‍ വലങ്കയ്യില്‍ പന്ത് പിടിച്ചുറങ്ങുകയും ചെയ്ത ഒരു ക്രിക്കറ്ററാകാന്‍ പ്രയത്നിച്ച നാളുകള്‍ ഏറെ വിദൂരഭൂതത്തിലല്ലായിരുന്നു. ആരുമെന്നെ നിര്‍ബ്ബന്ധിച്ചില്ല. ഇങ്ങനെ പോയാല്‍ ജീവിതം നശിച്ച് നീ നാറാണക്കല്ലാകുമെന്ന് പറഞ്ഞവര്‍ക്ക് ഇന്നെന്താണ് പറയാനുള്ളത്?

ഞാന്‍ കളിച്ചത് അന്നുമിന്നും മനസ്സിന് മുന്‍തൂക്കം കൊടുത്തുകൊണ്ടായിരുന്നു. സാങ്കേതികത എന്നും രണ്ടാമാലോചനയിലാണ് ഉരുത്തിരിഞ്ഞത്.

+2 കാലത്താണ് ജില്ലാതലത്തില്‍ സജീവമായി കളിച്ചുതുടങ്ങിയത്. പഠനവിഷയമായി കൊമേഴ്സ് തിരഞ്ഞെടുത്ത ഞാന്‍ മിക്കവാറും അത് മറന്ന് കളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്കൂളിലേക്ക് പലപ്പോഴും അപൂര്‍വ്വമായി മാത്രമാണ് പോയതു തന്നെ.

അണ്ടര്‍ 16, 17, 19, 22, 25, സ്കൂള്‍സ് എന്നിവയിലൊക്കെ ഒന്നിച്ചായിരുന്നു കളിച്ചിരുന്നത്. കളിയെക്കാളുമെത്ര മടങ്ങാണ് പരിശീലനക്കളരികളില്‍ ചിലവഴിച്ചതെന്ന് കണക്കുകൂട്ടാനേ കഴിയില്ല. ‘എ’ ഡിവിഷനും മറ്റ് ടൂര്‍ണ്ണമെന്‍റുകളും കൂടിയായപ്പോള്‍ കളി തകൃതിയായി. പലപ്പോഴും തിരിച്ച് സൈക്കിളില്‍ വീട്ടിലെത്തിയപ്പോള്‍ രാത്രി പത്തുമണിയായി. അക്കാലത്ത് വായനയും എഴുത്തുമൊന്നും തീരെ ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കുന്നുണ്ട്.

പരിശ്രമത്തിന്‍റെ പേരില്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്നും കേട്ടിരുന്ന വാഴ്ത്തു പാട്ടുകളൊന്നും ഞാന്‍ കാര്യമായെടുത്തില്ല. ഞാനതിലൊരിക്കലും വീണുപോയിട്ടുമില്ല. വീണവരൊക്കെ കൊഴിഞ്ഞു.

ഒരു ഗോഡ്ഫാദര്‍ വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല, ഇന്നും തോന്നുന്നില്ല. മികച്ച പ്രകടനങ്ങളേറെയുണ്ടായിട്ടും തുടരെ തഴയപ്പെടുന്നതില്‍ വലിയ വിഷമം തോന്നിയെങ്കിലും ഇന്ന് അതിന്‍റെ പേരില്‍ പലപ്പോഴും അകാരണമായ സന്തോഷം പോലും തോന്നുന്നുണ്ട്. അതൊരു പക്ഷേ ജീവിതത്തില്‍ മറ്റൊരു തുറയിലേയ്ക്ക് കടന്നു എന്ന തോന്നലുകൊണ്ടാകാം.

ഇതിനിടെ 98 ന്‍റെ ഒടുക്കം MAC സ്പിന്‍ ഫൌണ്ടേഷന്‍റെ സെലക്ഷനായി ഞാനും തിരുവനന്തപുരത്ത് പോയി. അവിടെ സംസ്ഥാന താരങ്ങളുള്‍പ്പെടെ 225 സ്പിന്നര്‍മാരാണ് എത്തിച്ചേര്‍ന്നത്. രണ്ടു ദിവസം നീണ്ടു നിന്ന സെലക്ഷനില്‍ എനിക്ക് ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടില്ല. ചില മാസങ്ങള്‍ക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ എനിക്കുണ്ടായതിനേക്കാള്‍ ആഹ്ലാദം ചേട്ടനും മറ്റുള്ളവര്‍ക്കുമുണ്ടായ കാര്യം ഇന്നും ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. എനിക്ക് പരിചയമില്ലാത്ത ആളുകള്‍ പോലും എന്നോടന്ന് വക ചോദിച്ചിരുന്നു. ഞാന്‍ അവര്‍ക്കൊക്കെയും വേണ്ടിയാണ് പിന്നീട് കളിച്ചത്.
മദിരാശിയില്‍:-


99 മുതല്‍ മൂന്നു കൊല്ലക്കാലം ചില മാസങ്ങളിലായി ഞാന്‍ MAC യില്‍ പരിശീലനം നേടി. അന്ന് കേരളത്തില്‍ നിന്നും സെലക്ഷന്‍ കിട്ടിയ രണ്ടാളുകളില്‍ ഒരാളായിരുന്നു ഞാന്‍. അവിടെവെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നിലവാരം ഞാനറിഞ്ഞത്. ക്രിക്കറ്റ് വെറുമൊരു ജാഡയല്ല എന്ന് അവര്‍ തെളിയിച്ചു. ഇന്‍റര്‍നാഷണലുകള്‍ അടുത്ത കൂട്ടുകാരെപ്പോലെ പെരുമാറി. അവരുടെ പ്രകടനം പോലെ തുറന്ന മാനസികാവസ്ഥയും സ്ഥിരമായിരുന്നു. അവിടെ എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെട്ടു. താമസസൌകര്യവും അച്ചടക്കവും ഭക്ഷണവും യാത്രയും ഒക്കെ എന്നെ അതിശയിപ്പിച്ചു. കുമാര്‍ സാറുടെ പച്ച മാരുതിക്കാറില്‍ ഗസ്റ്റ് ഹൌസിലേക്ക് തിരിച്ചുവന്ന വൈകുന്നേരങ്ങള്‍ സ്വകാര്യമായൊരു ആഹ്ലാദമായിരുന്നു എനിക്ക്.

മദിരാശിയില്‍ വെച്ച് ഒരുപാട് അന്താരാഷ്ട്ര താരങ്ങള്‍ക്ക് ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. സ്ഥിരമായി നല്ല പ്രകടനമായിരുന്നതുകൊണ്ട് ‘സീനിയര്‍ ലെവനി’ലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കാംബ്ലി, എസ്.രമേഷ്, എസ്.ശരത്ത്, എസ്.ശ്രീരാം, ഡ്ബ്ല്യൂ വി രാമന്‍, യുവരാജ് സിങ്, കൈഫ്, സോധി എന്നിവര്‍ക്കൊക്കെ പന്തെറിഞ്ഞു. മുരളി കാര്‍ത്തിക്, ബി.രാംപ്രകാശ് എന്നിവരൊക്കെ ഇടയ്ക്കിടെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. നിഖില്‍ ചോപ്ര പലപ്പോഴും ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ താമസിച്ചിരുന്നു. രജത് ഭാട്ടിയ റൂം മേറ്റുമായിരുന്നു. MRF പേസ് ഫൌണ്ടേഷനില്‍ ഒരുപാട് താരങ്ങളെക്കണ്ടിരുന്നു. ഞാനും ഡാമിയനും കൂടി ടിനു യോഹന്നാനെ കാണാന്‍ പോകുമായിരുന്നു, അന്ന് സഹീര്‍ ഖാന്‍ ടിനുവിന്‍റെ റൂം മേറ്റായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ദില്‍ഹാരാ ഫെര്‍ണാണ്ടോയും ഉണ്ടായിരുന്നു, നിറയെ തമാശകള്‍ പറഞ്ഞിരുന്ന അയാള്‍ കുറേക്കാലമായി ശ്രീലങ്കയ്ക്ക് കളിക്കുന്നു. ബ്രെട്ട് ലീയും ഡെന്നീസ് ലില്ലിയുമൊക്കെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു എങ്കിലും വല്ലപ്പോഴും മാത്രമേ കണ്ടുള്ളൂ.

2001 ല്‍ അവിടെ നിന്നും തിരിച്ചുപോകുമ്പോള്‍ പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയ ആറില്‍ ഒരാളായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുരളി കാര്‍ത്തിക്ക്, സഞ്ചയ് റൌള്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കു ശേഷം നേടിയ ആ സര്‍ട്ടിഫിക്കറ്റ് വലിയ നേട്ടമായിരുന്നു. ഞാനാരോടും പറഞ്ഞില്ല; ആരുമെന്നോട് ചോദിച്ചതുമില്ല.

വി.വി.കുമാറായിരുന്നു ഞങ്ങളുടെ സീനിയര്‍ കോച്ച്. പലതരം വിക്കറ്റുകളിലെറിയാനുള്ള പലതരം പന്തുകള്‍ പഠിച്ചു. ഇരപ്പള്ളി പ്രസന്ന ഇടയ്ക്കിടെ ക്യാമ്പ് സന്ദര്‍ശിക്കുമായിരുന്നു. അവിടേത്തന്നെ താമസിച്ച് കളിക്കുകയാണെങ്കില്‍ കമ്പനികളില്‍ ജോലിക്ക് സാദ്ധ്യതയുണ്ടെന്ന് എന്നോട് കുമാര്‍ സാര്‍ പറഞ്ഞിരുന്നു. പക്ഷേ ഞാനക്കാര്യം വീട്ടില്‍ പറഞ്ഞില്ല. വീട് വിടേണ്ടിവരുമോ എന്ന അജ്ഞാതഭയം എന്നെ അതില്‍ നിന്ന് വിലക്കിയിരിക്കണം. ഇന്ന് എനിക്കതൊരു ശരിയായ തീരുമാനമാണെന്ന് തോന്നുന്നുണ്ട്.

ക്രിക്കറ്റില്‍ ഒന്നുമായില്ല എന്ന നിരാശയല്ല; മറിച്ച് ഇത്രയൊക്കെ ആയല്ലോ എന്ന സന്തോഷമാണ് ഇന്ന് മനസ്സില്‍ നിറയുന്നത്. കഴിഞ്ഞ കാലങ്ങള്‍ക്കും മൈതാനങ്ങള്‍ക്കും വിട.


അനൂപ്.എം.ആര്‍

3 Comments:

Traveller May 12, 2009 10:16 PM  

good narration Anoop.... Keep rocking

taju.... May 21, 2009 3:28 PM  

anoopetta thakarthu!!!

CHATHUAR HOUSE MURALIKRISHNAN November 29, 2009 11:09 PM  

I remember the old days of you and your brother
While Practicing Cricket at GCC. We always observed the brothers playing cricket

Post a Comment

Blog Archive

Followers

Recent Comments

Oruma & Bcom 2003 reunion snaps

Loading...

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP